ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാല, ബിജെപിയുടെ ചരിത്രം പാഠ്യവിഷയമാക്കും!

ജക്കാര്‍ത്ത: ബിജെപിയുടെ ചരിത്രം പാഠ്യവിഷയമാക്കി ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാല. ബിരുദ വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ബിജെപി ഇടം പിടിച്ചിരിക്കുന്നത്. ശന്തനു ഗുപ്ത രചിച്ച ‘ഭാരതീയ ജനതാ പാര്‍ട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’ എന്ന പേരിലുള്ള പുസ്തകമാണ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമായി മാറുന്നത്.

ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൗടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം ഫാക്കല്‍റ്റി അംഗം ഹഡ്‌സ പുസ്തകത്തെക്കുറിച്ച് മനസിലാക്കിയിരുന്നു. മാത്രമല്ല, ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ രണ്ട് വിജയങ്ങള്‍ തുടര്‍ച്ചയായി നേടിയ രാഷ്ട്രീയപാര്‍ട്ടി അക്കാദമിക് വിദഗ്ധരില്‍ താല്‍പര്യം ജനിപ്പിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്ത്യുടെ ഭരണകക്ഷിയായ ബിജെപിയെ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ പുസ്തകം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് പുസ്തകത്തിന്റെ രചയിതാവായ ശാന്തനു ഗുപ്ത. ഏതൊരു എഴുത്തുകാരനും വളരെയധികം തൃപ്തി നല്‍കുന്നതാണ് ഇന്തോനേഷ്യയിലെ ഇസ്ലാമിക സര്‍വകലാശാലയുടെ തീരുമാനമെന്ന് ഗുപ്ത പ്രതികരിച്ചു.

ബിജെപിയുടെ ചരിത്രത്തെക്കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രവും ഇന്ത്യയിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള പുസ്തകവും ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത നേരത്തെ രചിച്ചിട്ടുണ്ട്.

Top