കശ്മീര്‍ വിഷയം; മധ്യസ്ഥത ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വേണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മാത്രം മതിയെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.

കശ്മീര്‍ വിഷയം പരിഹരിക്കുവാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടായിരുന്നു ഇക്കാര്യം ട്രംപ് അറിയിച്ചത്. കശ്മീര്‍ വിഷയം പരിഹരിക്കണോ വേണ്ടയോ എന്നത് ഇന്ത്യയും പാക്കിസ്ഥാനുമാണ് തീരുമാനിക്കേണ്ടതെന്നും എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എങ്ങനെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന മറുപടിയായിരുന്നു ട്രംപ് നല്‍കിയത്.

കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. മോദി തന്നോടു സഹായം ആവശ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി ട്രംപിനോടു സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കശ്മീര്‍ വിഷയത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ നേരത്തെയും വ്യക്തമാക്കിയിരുന്നു.

Top