ദില്ലി: രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തനത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഇത്തരം കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് വഴി ദേശീയ സുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും രാഹുല് ആരോപിച്ചു. എലാറ ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട് ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണെന്നും അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരികൾ കൈവശം വച്ചിരിക്കുന്ന മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാല് സ്ഥാപനങ്ങളിൽ ഒന്നാണെന്നുമാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗ്രൂപ്പ് ഓഹരി വിഹിതം കുറച്ചെങ്കിലും മൂന്ന് അദാനി സ്ഥാപനങ്ങളിലെ ഹോൾഡിംഗുകൾ 9,000 കോടി രൂപയിലധികം വരുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.
അതേസമയം, ലോക്സഭയിൽ ഇന്ന് വീണ്ടും ഭരണ പ്രതിപക്ഷ ബഹളമുണ്ടായി. പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുടർന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക്സഭയും രാജ്യസഭയും നിര്‍ത്തിവയ്ക്കുകയായിരുന്നു. വീണ്ടും തുടങ്ങിയപ്പോഴും സഭയിൽ ബഹളം തുടർന്നു. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും നാളത്തേക്ക് പിരിഞ്ഞു.
വിദേശപര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ബഹളം വച്ച പ്രതിപക്ഷം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അദാനി വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു. ഇതിനിടെ അദാനിയുടെ ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ആസ്ഥാനത്തേക്ക് പ്രതിപക്ഷം മാർച്ച് നടത്തി.