India might cut Pakistan’s water supply

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു. ഇത് സംബന്ധിച്ച സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

പാകിസ്താന് ജലം നല്‍കുന്നതു തടയണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്യുക. പാകിസ്താനെ തിരിച്ചടിക്കുന്നതില്‍ അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. കരാര്‍ പ്രകാരം സിന്ധൂ നദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്താനിലെ പല പ്രദേശങ്ങളിലും വരള്‍ചയില്‍ അകപ്പെടും.

Top