മെര്‍ദേക കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി

ക്വലാലംപുര്‍: മെര്‍ദേക കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. ഫിഫ റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ താഴെയുള്ള മലേഷ്യയോട് (134) രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ഇന്ത്യ തോറ്റു.ഇതോടെ 17-ന് നടക്കുന്ന ഫൈനലില്‍ മലേഷ്യ, താജിക്കിസ്താനെ നേരിടും. ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്നതിനാല്‍ പലസ്തീന്‍ മെര്‍ദേക കപ്പ് കളിക്കുന്നില്ല. ഇതോടെ അവരുടെ എതിരാളിയായിരുന്ന താജിക്കിസ്താന്‍ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു.

മത്സരത്തിനിടെ 57-ാം മിനിറ്റില്‍ ചാങ്തെയുടെ ഗോള്‍ അനുവദിക്കാതിരുന്നത് വിവാദമായി. ചാങ്തെയുടെ ഷോട്ട് ഗോള്‍ ലൈന്‍ കടന്നെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഇന്ത്യന്‍ താരങ്ങളും കോച്ച് സ്റ്റിമാച്ചും പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റാന്‍ തയ്യാറായില്ല. 57-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദ് നല്‍കിയ പാസില്‍ നിന്നുള്ള ചാങ്തെയുടെ ഷോട്ട് മലേഷ്യന്‍ ഗോള്‍കീപ്പര്‍ അഹമ്മദ് സൈഹാന്‍ ഹംസി ബിന്‍ മുഹമ്മദിനെ മറികടന്ന് വലയിലേക്ക് പോയി.

എന്നാല്‍ ഡിയോണ്‍യൊഹാന്‍ കൂള്‍സ് പന്ത് ക്ലിയര്‍ ചെയ്യുമ്പോഴേക്കും അത് ഗോള്‍വര കടന്നിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഗോളിനായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.ഡിയോണ്‍യൊഹാന്‍ കൂള്‍സ്, ആരിഫ് ഐമന്‍, ഫൈസല്‍, കോര്‍ബിന്‍ എന്നിവര്‍ മലേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ മഹേഷ്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ ഗോളുകള്‍.

 

Top