ഒളിംപിക്സ്; വനിതാ ഹോക്കി സെമില്‍ ഇന്ത്യക്ക് തോല്‍വി, വെങ്കലമെഡലിനായി മത്സരിക്കും

ടോക്യോ: വനിതാ ഹോക്കി സെമില്‍ ഇന്ത്യക്ക് തോല്‍വി. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഗുര്‍ജിത് കൗറിന്റെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. നോയല്‍ ബാറിയോന്യൂവോ നേടിയ രണ്ട് ഗോളാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടണുമായി കളിക്കും.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. റാണി രാംപാലിന്റെ പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് ഗോളാക്കി മാറ്റി. ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ 18-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. പെനാല്‍റ്റി കോര്‍ണര്‍ നോയല്‍ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പാതിയില്‍ സ്‌കോര്‍ 1-1.

36-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ കൂടെ നോയല്‍ ഗോളാക്കി മാറ്റി. 52-ാം മിനിറ്റില്‍ സമനില പിടിക്കാനുള്ള അവസരമുണ്ടായിരുന്നു. മോണിക്ക മാലിക്കിന്റെ ഷോട്ട് പുറത്തേക്ക് പോയി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഗോളാക്കാനുള്ള ഗുര്‍ജിത്തിന്റെ ഗോള്‍ശ്രമം അര്‍ജന്റൈന്‍ കീപ്പര്‍ രക്ഷപ്പെടുത്തി.

നേരത്തെ പുരുഷ ടീമും പുറത്തായിരുന്നു. ബെല്‍ജിയത്തോട് 5-2നാണ് ടീം തോറ്റത്. വെങ്കലത്തിനുള്ള മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ നേരിടും.

 

Top