ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച് വന്‍ ചരിത്ര നേട്ടം കരസ്ഥമാക്കി ഇന്ത്യ. ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി.
ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ മിഷന്‍ ശക്തി വിജയിച്ചു. മൂന്ന് മിനിറ്റില്‍ ഇന്ത്യ വിജയം കണ്ടു, എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്, അദ്ദേഹം വ്യക്തമാക്കി.
ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താന്‍ സാധിക്കും. ഇന്ത്യയുടെ കൈവശം ഇന്ന് നിരവധി ഉപഗ്രഹങ്ങളുണ്ട്. പ്രതിരോധ, വാര്‍ത്താവിനിമയ, കാര്‍ഷിക-നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനും ഈ മിഷന്‍ കൊണ്ട് സാധിക്കും. ഇത് രാജ്യത്തിന് പുതിയ ശക്തി നല്‍കും. അതിനാലാണ് ഇതിന് ‘മിഷന്‍ ശക്തി’ എന്ന പേര് നല്‍കിയത്, പ്രധാനമന്ത്രി അറിയിച്ചു.
ഇതോടെ ലോക രാഷ്ട്രങ്ങളെ ആകെ അമ്പരിപ്പിച്ച നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ചൈനക്കും പാക്കിസ്ഥാനും വൻ ഭീഷണിയാണ് ഈ നേട്ടം.അമേരിക്ക, റഷ്യ, ചൈന എന്നിവർക്ക് മാത്രം അവകാശപ്പെട്ട നേട്ടമാണ് ഇപ്പോൾ ഇന്ത്യയും കൈവരിച്ചിരിക്കുന്നത്. ഇത് നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചും വൻ നേട്ടമായി ഇനി ഉയർത്തി കാട്ടാൻ കഴിയും
ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയതും ബി.ജെ.പി നേതാവ് വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ്. ഇപ്പോള്‍ വീണ്ടും മറ്റൊരു ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് തന്നെ ബഹിരാകാശ ചരിത്രവും ഇന്ത്യ തിരുത്തിയിരിക്കുകയാണ്.