ന്യൂഡൽഹി: പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇസ്രായേലും പുതിയ കരാറിൽ ഒപ്പുവെച്ചു. പുതു തലമുറ സാങ്കേതികവിദ്യകളും ഡ്രോണുകൾ, റോബോട്ടിക്സ്, നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വളർന്നുവരുന്ന ഇന്തോ-ഇസ്രായേൽ സാങ്കേതിക സഹകരണത്തിന്റെ ‘പ്രകടമായ പ്രകടനം’ എന്നാണ് പ്രതിരോധ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചത്. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) ഇസ്രായേലിന്റെ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടറേറ്റും (ഡി.ഡി.ആർ ആൻഡ് ഡി) തമ്മിലാണ് കരാർ ഉറപ്പിച്ചത്. ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഡിയും ഡി.ഡി.ആർ ആൻഡ് ഡി മേധാവി ഡാനിയൽ ഗോൾഡും ചൊവ്വാഴ്ച കരാറിൽ ഒപ്പുവെച്ചു.