India is preparing for a massive arms deal with Russia

ന്യൂഡല്‍ഹി: റഷ്യയുമായി വന്‍ ആയുധകരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു. ആണവ അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളും, വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ള കരാറിനാണ് പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നത്. റഷ്യയുമായി ചേര്‍ന്ന് അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള കരാറാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

കൂടാതെ ആധുനിക സൈനിക ഹെലികോപ്റ്ററായ കമോവ് വാങ്ങാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 39,000 കോടി മുടക്കി അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള നീക്കമാണ് മറ്റൊന്ന്. കൂടാതെ റഷ്യയ്ക്ക് 1.5 ബില്ല്യണ്‍ ഡോളര്‍ വാടക നല്‍കി ആണവ അന്തര്‍വാഹിനി വാങ്ങാനുള്ള തീരുമാനവുമുണ്ട്.

റഷ്യയില്‍ നിന്ന് 10 വര്‍ഷത്തേക്ക് വാടകയില്‍ വാങ്ങിയ അകുല ക്ലാസ് മുങ്ങിക്കപ്പല്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഐഎന്‍എസ് ചക്ര എന്ന് പേരിട്ടാണ് നാവിക സേന ഇത് ഉപയോഗിക്കുന്നത്. പുതിയ ആയുധ കരാറില്‍ അന്തിമ തീരുമാനം അടുത്തുതന്നെ നടക്കാനിരിക്കുന്ന ഇന്ത്യ റഷ്യ മിലിട്ടറി ടെക്‌നിക്കല്‍ കോഓപ്പറേഷന്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ഉണ്ടാകും.

സങ്കീര്‍ണമായ സാങ്കേതിക സൗകര്യങ്ങളുള്ള അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യ വാങ്ങാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്‌.

റഷ്യയുമായി ചേര്‍ന്ന് മള്‍ട്ടി റോള്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിന് ഇന്ത്യ വിസമ്മതം അറിയിച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയെ അനുനയിപ്പിക്കാന്‍ തങ്ങളുടെ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക ആണവ വിമാനവാഹിനി കപ്പലായ സ്റ്റോമിന്റെ സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ അറിയിച്ചിരുന്നു.

ഇന്ത്യയുടെ ആണവ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിശാല്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്നത് കണ്ടാണ് റഷ്യ വാഗ്ദാനം നല്‍കിയത്. വിശാലിന് അമേരിക്കയും സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top