ചൈനക്കെതിരെ ആയുധശേഖരം ശക്തമാക്കാന്‍ ഇന്ത്യ; 500 കോടി രൂപയുടെ ആയുധങ്ങള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനമുണ്ടാക്കുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്കു പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായാണു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടത്.

കിഴക്കന്‍ ലഡാക്കിലെ പ്രതിരോധ നീക്കങ്ങള്‍ രാജ്‌നാഥ് സിങ് ചര്‍ച്ച ചെയ്തു. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കാനും ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. പ്രകോപനമുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കു കാത്തിരിക്കേണ്ട. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീക്കം നടത്താന്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ വെടിവയ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ- ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. പ്രകോപനമുണ്ടായാല്‍ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് സൈന്യം അനുമതി നല്‍കി. കിഴക്കന്‍ ലഡാക്കില്‍ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുംവരെ സൈനിക നടപടികള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

Top