ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും പിടിച്ചെടുത്ത് ഇന്ത്യ;പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിൽ

ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നട്ടെല്ല് നിവര്‍ത്തി പകരം ചോദിക്കാന്‍ ഒരാളുപോലുമുണ്ടായില്ല ഇംഗ്ലണ്ട് നിരയില്‍. അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകള്‍. ടീം സ്‌കോര്‍ 50-ല്‍നിന്ന് അനക്കമില്ലാതെ മൂന്നുപേരുടെ മടക്കം. ഇന്ത്യക്കു മുന്നില്‍ തകര്‍ന്ന് തരിപ്പണമായിപ്പോയി ഇംഗ്ലണ്ട്. 39.4 ഓവര്‍ മാത്രം കളിച്ച ഇംഗ്ലീഷ് ടീം രണ്ടാം ഇന്നിങ്‌സില്‍ വെറും 122 റണ്‍സ് ചേര്‍ത്ത് കളി ഇന്ത്യക്ക് മുന്നില്‍ അടിയറ വെച്ചു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇതോടെ ഇന്ത്യ മുന്നിലെത്തി (2-1). റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

അഞ്ച് വിക്കറ്റുകള്‍ നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ബൗളിങ്ങിന്റെ ചുക്കാന്‍ പിടിച്ചത്. കുല്‍ദീപ് യാദവ് രണ്ടും രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയും ഓരോന്നും വിക്കറ്റുകള്‍ നേടി. 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (15), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് (16), ടോം ഹാര്‍ട്ട്‌ലി (16), സാക് ക്രൗലി (11) എന്നിവര്‍ക്കേ രണ്ടക്കം കടക്കാനായുള്ളൂ. കഴിഞ്ഞ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ ബെന്‍ ഡക്കറ്റ് (4), ഓലീ പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയര്‍സ്‌റ്റോ (4), റിഹാന്‍ അഹ്‌മദ് (പൂജ്യം), ജെയിംസ് ആന്‍ഡേഴ്‌സന്‍ (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

നേരത്തേ ഇംഗ്ലണ്ടിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍ കളം വാണതോടെ ഇന്ത്യ 556 റണ്‍സ് ലീഡ് നേടി. 98 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 430 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇതോടെ 556 റണ്‍സ് ലീഡ് നേടി. റിട്ടയേഡ് ഹര്‍ട്ടായി കഴിഞ്ഞദിവസം മടങ്ങിപ്പോയ യശസ്വി ജയ്‌സ്വാളും (236 പന്തില്‍ 214) ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാനും (72 പന്തില്‍ 68) ആണ് ഡിക്ലയര്‍ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

12 സിക്‌സും 14 ഫോറും അകമ്പടി ചേര്‍ന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. മൂന്ന് സിക്‌സും ആറ്‌ ഫോറും ചേര്‍ന്നാണ് സര്‍ഫറാസിന്റെ അര്‍ധ സെഞ്ചുറി. 85-ാം ഓവറില്‍ ജയ്‌സ്വാള്‍, ജെയിംസ് ആന്‍ഡേഴ്‌സനെ ഹാട്രിക് സിക്‌സ് പറത്തി. 21 റണ്‍സാണ് ആ ഓവറില്‍ നേടിയത്. അതേസമയം ഹാട്രിക് പറത്തിയ ജയ്‌സ്വാളിനെ ആന്‍ഡേഴ്‌സന്‍ അഭിനന്ദിച്ചു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക്, നാലാംദിനത്തില്‍ സെഞ്ചുറി പ്രതീക്ഷയായ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 151 പന്തില്‍ 91 റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ മിഡ് ഓണിലേക്ക് കുല്‍ദീപ് പായിച്ച പന്ത് ബെന്‍ സ്റ്റോക്‌സ് കൈവശപ്പെടുത്തി. ഉടന്‍തന്നെ ഹാര്‍ട്ട്‌ലിയിലേക്ക് എറിഞ്ഞുനല്‍കിയിരുന്നു. ഈ സമയം നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍നിന്ന് സിംഗിളിനായി ശ്രമിച്ച ഗില്‍, അത് പരാജയമാണെന്നറിഞ്ഞ് തിരിച്ചുവന്നപ്പോഴേക്ക് ഹാര്‍ട്ട്‌ലി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. സെഞ്ചുറി കാണാതെ ഗില്‍ പവലിയനിലേക്ക്.

Top