കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കണം, സമയപരിധി ഒക്ടോബര്‍ 10 വരെ; നിലപാട് കടുപ്പിച്ച് ഇന്ത്യ

നേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് അന്ത്യശാസനം നല്‍കി ഇന്ത്യ. ഇതിനായി ഒക്ടോബര്‍ 10 വരെയാണ് കാനഡയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് രാജ്യത്ത് നിന്ന് തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാനഡയുടെ 62 നയതന്ത്ര പ്രതിനിധികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. എന്നാല്‍ പ്രതിനിധികളുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം രാജ്യത്തുള്ള കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നും ഇത്തരം കാര്യത്തില്‍ തുല്യത ഉണ്ടാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കാനഡയുടെ മണ്ണില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം നടന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഏറ്റവും മോശമായ രീതിയില്‍ ബാധിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ രാജ്യത്തെ നയതന്ത്ര പ്രാതിനിധ്യം കുറയ്ക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ എംബസിയില്‍ നിന്ന് കാനഡ പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കാനഡയുടെ ആരോപണം നിഷേധിച്ച ഇന്ത്യ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധശക്തികളെ സംരക്ഷിക്കുന്നതിനും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു.

Top