‘ഇന്ത്യ’ മുന്നണി ഭോപ്പാലില്‍ നടത്താനിരുന്ന റാലി വേണ്ടെന്നുവച്ചു; വിമർശനവുമായി ബിജെപി

ഭോപ്പാല്‍ : ‘ഇന്ത്യ’ മുന്നണി ഒക്‌ടോബര്‍ ആദ്യവാരം മധ്യപ്രദേശിലെ ഭോപ്പാലില്‍ നടത്താനിരുന്ന റാലി വേണ്ടെന്നു വച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനും മുന്നണിയിലെ സഖ്യകക്ഷികളുമായി ചര്‍ച്ച നടക്കുകയാണെന്നും വേറെ എവിടെവച്ച് റാലി നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലെ അറിയിച്ചു.

എന്നാല്‍ ‘സനാതന ധര്‍മ’ വിഷയത്തില്‍ അപമാനിതരായ ജനങ്ങള്‍ രോഷാകുലരാണെന്നു തിരിച്ചറിഞ്ഞ് പ്രതിപക്ഷ മുന്നണി റാലി മാറ്റിവയ്ക്കുകയായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. സനാതന ധര്‍മത്തെ അപമാനിക്കുന്നത് മധ്യപ്രദേശിലെ ജനങ്ങള്‍ സഹിക്കില്ല. അവരുടെ വിശ്വാസം ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനരോഷം ശക്തമാണെന്നു കണ്ട് റാലി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യ മുന്നണി നേതൃത്വത്തിനു കരുത്തില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏഴ് ‘ജന്‍ ആക്രോശ് യാത്ര’കളാണു സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 19-ന് ഗണേഷ് ചതുര്‍ഥിക്കാണ് യാത്രകള്‍ ആരംഭിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ആകെയുള്ള 230 നിയമസഭാ മണ്ഡലങ്ങളിലൂടെ 11,400 കി.മീ.യാണ് നേതാക്കള്‍ യാത്ര നടത്തുന്നത്.

Top