India, France ink Rs 60000 crore Rafale deal

ന്യൂഡല്‍ഹി: വില സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഫ്രാന്‍സുമായി 60,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ധാരണാപത്രം ഇന്ത്യ ഒപ്പിട്ടു.

36 റാഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങള്‍ എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ധാരണാപത്രം ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളന്ദും പറഞ്ഞു. വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇരു നേതാക്കളും പറഞ്ഞു.

റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഉപയോഗം ലോകത്തെ സൈനിക ശക്തികള്‍ കുറച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഇന്ത്യന്‍ വന്‍ തുക മുടക്കി വിമാനങ്ങള്‍ വാങ്ങുന്നത്. ഇത് നേരത്തെ തന്നെ വിമര്‍ശനത്തിന് കാരണമായിരുന്നു.

എന്നാല്‍, റാഫേല്‍ വിമാനങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്നും ഇറാക്കിലും സിറിയയിലും ഐഎസ് തീവ്രവാദികള്‍ക്കെതിരെ ഫ്രാന്‍സ് റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിച്ചു വരികയാണെന്നും ഒളന്ദ് പറഞ്ഞു. ഇന്ത്യയുമായി വിലയുടെ കാര്യത്തിലാണ് ചെറിയ ചില പ്രശ്‌നങ്ങളുള്ളത്. ഇത് വരും ദിവസങ്ങളില്‍ തന്നെ പരിഹരിക്കാനുവുമെന്നാണ് കരുതുന്നതെന്നും

ധാരണാപത്രം കൂടാതെ മറ്റു 12 കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. അംബാലലുധിയാന സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ഭാഗമായി ഫ്രാന്‍സിലെ അല്‍സ്റ്റോം കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ 800 കോച്ചുകള്‍ വാങ്ങും.

ബഹിരാകാശ മേഖലയിലെ സഹകരണത്തിനും കാലാവസ്ഥ വ്യതിയാന പഠനത്തിനായി ഉപഗ്രഹം വിക്ഷേപിക്കാനും തീരുമാനിച്ചു. ഭീകരതയ്‌ക്കെതിരായ സഹകരണവും ആഭ്യന്തര സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകളും തുടരും. ജയ്താപൂര്‍ ആണവ പ്‌ളാന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചര്‍ച്ചകളും നടത്തും. സൗര സഖ്യത്തിന്റെ ഭാഗമായി പാരമ്പപര്യേതര ഊര്‍ജ്ജ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും.

Top