താലിബാന്റെ നിലപാടിന് മുമ്പ് വിശദമായ ചര്‍ച്ചയ്ക്ക് ഒരുങ്ങി ഇന്ത്യ

ദില്ലി: താലിബാന്റെ നിലപാടിന് മുമ്പ് വിശദമായ ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തര്‍ പറഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സൗഹൃദ രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനാധിപത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചിരുന്നു. എംബസി തുറക്കുന്നതില്‍ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് ഇതുവരെ താലിബാന്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ, അഫ്ഗാനിസ്ഥാനിലെ എംബസി അടയ്ക്കില്ലെന്ന് ചൈന താലിബാനെ അറിയിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിര്‍ താഴ്വരയില്‍ താലിബാനും വടക്കന്‍ സഖ്യവും തമ്മില്‍ ഉഗ്രയുദ്ധം നടക്കുകയാണ്. പാഞ്ച്ഷിര്‍ ആക്രമിച്ച 350 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി വടക്കന്‍ സഖ്യം അവകാശപ്പെട്ടു. എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിര്‍.

നേതാക്കള്‍ക്ക് താലിബാന്‍ അന്ത്യശാസനം നല്‍കി. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാന്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ അടക്കം വിച്ഛേദിച്ചു. അതിനിടെ കാബൂളില്‍ താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. ഇറാന്‍ മാതൃകയില്‍ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാന്‍ പ്രഖ്യാപിക്കുക എന്നാണ് സൂചനകള്‍. ഹിബത്തുല്ല അഖുന്‍സാദാ ആയിരിക്കും പരമോന്നത നേതാവ്.

 

Top