മെല്‍ബണ്‍: ബ്രിസ്‌ബേനിൽ നടക്കേണ്ട ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് അനിശ്ചിതത്വത്തില്‍. സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന അധികൃതരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പറയുന്നത്. ഇനിയും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പക്ഷം. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടി വരികയാണെങ്കില്‍ ഇന്ത്യന്‍ ടീം ബ്രിസ്‌ബേനിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിലാണിപ്പോൾ ടീം ഇന്ത്യ.
സിഡ്നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്. നേരത്തെ ജനുവരി 15ന് ബ്രിസ്‌ബേനിൽ ടെസ്റ്റ് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെഡ്യൂൾ മാറ്റണമെന്നുള്ള ആവശ്യം ക്വീന്‍സ്‌ലന്‍ഡ് ഭരണസമിതി മുന്നോട്ടുവച്ചു. ഐപിഎല്‍ കഴിഞ്ഞതിന് ശേഷം രണ്ടാഴ്ച്ച് ക്വാറന്റൈനിലായിരുന്ന താരങ്ങള്‍ ഇതിനു ശേഷമാണ് പരിശീലനത്തിന് ഇറങ്ങിയത്. യുഎഇയില്‍ ഐപിഎല്ലിന് എത്തിയപ്പോഴും രണ്ടാഴ്ച്ച ക്വാറന്റൈനുണ്ടായിരുന്നു. എന്നാല്‍ രണ്ട് ടീമിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ അവരുടെ തീരുമാനം ഔദ്യോഗികമായി ക്വീന്‍സ്‌ലന്‍ഡ് ഭരണസമിതിയെ അറിയിച്ചിട്ടില്ല.
ബ്രിസ്‌ബേനിലേക്ക് പോകാന്‍ തയ്യാറല്ലെങ്കില്‍ നാലാം ടെസ്റ്റും സിഡ്‌നിയില്‍ തന്ന കളിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ മെല്‍ബണില്‍ ബൗണ്‍സുള്ള ഗബ്ബ പിച്ച് ഒഴിവാക്കുന്നതിനായിട്ടാണ് ഇന്ത്യ ഇത്തരത്തില്‍ കാണിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ ആരാധകരുടെ വാദം.