ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. ആദ്യ മത്സരം എട്ട് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തോറ്റ് തുടങ്ങിയ ടീം ഇന്ത്യ പിന്നീട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.

മൂന്ന് ടെസ്റ്റും ജയിച്ച് പരമ്പരയും ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സ്ഥാനം ഉറപ്പാക്കി. ട്വന്റി 20 ലോകകപ്പിന് മുന്‍പുള്ള പരമ്പരയിലെ ആദ്യ കളിയില്‍ തോറ്റെങ്കിലും ഇതേ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും മൊട്ടേറയില്‍ ഇറങ്ങുക. ശ്രേയസ് അയ്യര്‍ ഒഴികെ ആരും ആദ്യ കളിയില്‍ പ്രതീക്ഷിച്ച പ്രകടനത്തില്‍ എത്തിയില്ല. ബാറ്റിംഗിലും ബൗളിംഗിലും പുത്തന്‍ ഉണര്‍വ് തേടുന്ന ഇന്ത്യ രോഹിത് ശര്‍മ്മയെ ഓപ്പണറായി തിരിച്ച് വിളിച്ചേക്കും.

ശിഖര്‍ ധവാന് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരെ അവസാന അഞ്ച് ഇന്നിംഗ്‌സില്‍ മൂന്നാം തവണയും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമും ആശങ്ക. യുസ്‌വേന്ദ്ര ചാഹലിന് പകരം ബാറ്റിംഗ് മികവ്കൂടി പരിഗണിച്ച് രാഹുല്‍ തെവാത്തിയക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.

ആധികാരിക ജയത്തോടെ തുടങ്ങിയ ഇംഗ്ലണ്ടിന് ആശങ്കകളൊന്നുമില്ല. ഏത് ബൗളിംഗ് നിരയെയും തച്ചുടയ്ക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരാണ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് നിരയിലുള്ളത്. ആദ്യ മത്സരത്തിന് സമാന പിച്ചായിരിക്കും രണ്ടാം ട്വന്റി20യ്ക്കും തയ്യാറാക്കുക.

 

Top