രാജ്യത്തെ സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും ദുര്‍ബലം; ആശങ്ക പ്രകടിപ്പിച്ച് ഐ.എം.എഫ്

വാഷിങ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഐ.എം.എഫ് വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഐഎംഎഫ് വക്താവ് ഗെറി റൈസ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.

കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിംങ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടിയുണ്ടാക്കുന്നതെന്നാണ് ഐഎംഎഫിന്റെ നിലപാട്. പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയ്ക്കുപുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തളര്‍ച്ച ബാധിച്ചിട്ടുണ്ട്.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴുവര്‍ഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ എട്ടുശതമാനമായിരുന്നു വളര്‍ച്ച.

ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നത്.അതേസമയം,2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ച കാര്യമാണ്. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ധനവകുപ്പ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയായിരുന്നു. ബാങ്കിങ് രംഗത്തെ പരിഷ്‌ക്കാരമായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. ഇതൊടൊപ്പം പലിശ നിരക്കുകളിലും ബാങ്കുകള്‍ കുറവ് വരുത്തിയിരുന്നു.

ഇരുപതു വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് ഓട്ടോ മൊബൈല്‍ മേഖല. ഓണ്‍ ലൈന്‍ ടാക്സികളെ യുവാക്കളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ് ഈ രംഗത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനമന്ത്രി പ്രതികരിച്ചത്. ഇതിനെതിരെ ട്രോള്‍ മഴയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിര്‍മല സിതാരാമന്റെ പ്രതികരണത്തിനെതിരെ ഉയര്‍ന്നിരുന്നത്.

Top