ഏകദിന ലോകകപ്പില്‍ ഓറഞ്ച് കൊട്ടാരം അടിച്ചു തകര്‍ത്ത് ഇന്ത്യ

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ ഓറഞ്ച് കൊട്ടാരം അടിച്ചു തകര്‍ത്ത് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരെ ഉയര്‍ത്തിയത് 411 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ രോഹിത് ശര്‍മ്മയുടെ തീരുമാനം ബാറ്റിംഗ് തിരഞ്ഞെടുക്കുവാനായിരുന്നു. ആര്യന്‍ ദത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായി. പകരമെറിഞ്ഞ ആദ്യ പന്തില്‍ രോഹിത് ഫോറടിച്ച് നയം വ്യക്തമാക്കി. പിന്നീട് ഓരോത്തരായി വന്ന് അടിച്ചു തകര്‍ത്തു.

ശ്രേയസ് അയ്യര്‍ പുറത്താകാതെ 128 റണ്‍സെടുത്തു. 94 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതമാണ് ശ്രേയസ് അയ്യരുടെ ഇന്നിംഗ്‌സ്. ലോകകപ്പില്‍ ഇതുവരെ മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും അയ്യര്‍ ഇതുവരെ സ്വന്തമാക്കി. 50-ാം ഓവറിലാണ് കെ എല്‍ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 64 പന്തില്‍ 11 ഫോറും നാല് സിക്‌സും സഹിതം രാഹുല്‍ 102 റണ്‍െസെടുത്ത് പുറത്തായി. അവസാന പന്തില്‍ സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 50 ഓവറില്‍ നാലിന് 410ലേക്കെത്തി.

ആദ്യ വിക്കറ്റില്‍ 100 റണ്‍സ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തു. 51 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്‍ ആണ് ആദ്യം പുറത്തായത്. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതമാണ് ഗില്ലില്‍ 51 റണ്‍സെടുത്തത്. പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 54 പന്തില്‍ 61 റണ്‍സെടുത്താണ് രോഹിത് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിതിന്റെ ഇന്നിംഗ്‌സ്.വിരാട് കോഹ്ലിയുടേതായിരുന്നു അടുത്ത ഊഴം. 56 പന്തില്‍ 51 റണ്‍സ് കോഹ്ലി അടിച്ചെടുത്തു. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്ലിയുടെ ഇന്നിംഗ്‌സ്. വിരാട് കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 200ലെത്തിയിരുന്നു. പിന്നീട് ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അടിച്ചു തകര്‍ത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 208 റണ്‍സാണ്.

 

Top