ചൈനയുടെ അപേക്ഷ തള്ളി ഇന്ത്യ; വ്യോമപാതയില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതിയില്ല

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വ്യോമപാതയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി തേടിയുള്ള ചൈനീസ് അപേക്ഷ ഇന്ത്യ തള്ളി. ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ സമ്മര്‍ദ്ദത്തിലാണ് അപേക്ഷ തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശന വേളയില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ചൈന ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഇതേതുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികളുമായി വ്യോമയാന മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

ചൈനയുടെ പദ്ധതിയെ വിമാന കമ്പനികളും അംഗീകരിക്കാതെ വന്നതോടെയാണ് പുതിയ സര്‍വീസുകള്‍ക്ക് ഇന്ത്യ വിസമ്മതം അറിയിച്ചത്. ഇന്ത്യ-ചൈന പാതയില്‍ ആഴ്ചയില്‍ 42 സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍ 92 ശതമാനവും ചൈനീസ് കമ്പനികളുടേതാണ്.

Top