ലോകകപ്പില്‍ സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ഹാമില്‍ട്ടന്‍: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് വനിതകളെ 110 റണ്‍സിന് തറപ്പറ്റിച്ച് ഇന്ത്യന്‍ വനിതകള്‍ സെമി പ്രതീക്ഷകള്‍ കാത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തപ്പോള്‍ മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 40.3 ഓവറില്‍ വെറും 119 റണ്‍സില്‍ അവസാനിപ്പിച്ച് കൂറ്റന്‍ ജയം പിടിക്കുകയായിരുന്നു.

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സ്നേഹ് റാണയുടെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജുലന്‍ ഗോസ്വാമി, പൂജ വസ്ത്രാകര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ പിഴുതു. രാജേശ്വരി ഗെയ്ക്വാദ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സ്നേഹ് റാണ പത്തോവറില്‍ രണ്ട് മെയ്ഡനടക്കം 30 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

32 റണ്‍സെടുത്ത സല്‍മ ഖാതൂന്‍ ആണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ലത മൊണ്ടാല്‍ 24 റണ്‍സും മുര്‍ഷിദ ഖാതൂന്‍ 19 റണ്‍സും റിതു മോനി 16 റണ്‍സും കണ്ടെത്തി. 11 റണ്‍സുമായി ജഹ്നാര അലം പുറത്താകാതെ നിന്നു. മറ്റൊരാളും രണ്ടക്കം കടന്നില്ല.

 

 

 

 

Top