വാഷിങ്ടൺ: കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡവലപ്മെന്‍റിന്‍റെ (യുഎസ്‌ഐഐഡി) ധനസഹായത്തോടെ യുഎസ് സഹായവുമായി ഇതുവരെ ആറ് വിമാനങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും ഓക്‌സിജൻ സിലിണ്ടറുകൾ, എൻ 95 മാസ്‌കുകൾ, മരുന്നുകൾ എന്നിവ ഈ വിമാനങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചെന്നും ബൈഡൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ യുഎസ് പിൻതുണയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോ ബൈഡൻ. ജൂലൈ 4 നകം യുഎസ് 10 ശതമാനം അസ്ട്രാസെനെക്ക വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അസ്ട്രാസെനെക്ക വാക്‌സിൻ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ടെങ്കിലും യുഎസിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല.