എഫ് 16 വിമാനം വെടിവെച്ചിട്ടതിന് കൂടുതല്‍ തെളിവുകളുണ്ട്; അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു എന്നതിന് കൂടുതല്‍ തെളിവ് കൈയ്യിലുണ്ട് എന്ന് ഇന്ത്യന്‍ വ്യോമസേന. എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിമാനം അല്ല എന്ന അമേരിക്കന്‍ മാധ്യമത്തിന്റെ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തു.

ഇന്ത്യ എഫ് 16 വിമാനം വെടിവച്ച് വീഴ്ത്തിയത് പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണെന്ന് ഓപറേഷന്‍സ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി. വ്യോമാക്രമണം നടന്ന ദിവസം പാക്കിസ്ഥാന്റെ എഫ്16 വിമാനം തിരിച്ചെത്തിയില്ലെന്ന് പാക്ക് വ്യോമസേനയുടെ റേഡിയോ വിനിമയത്തിലും വ്യക്തമായിരുന്നു. വിമാനത്തില്‍ നിന്നുള്ള ഇജക്ഷന്‍ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്‌നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്16 ആണെന്ന സൂചനയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ബലാക്കോട്ടില്‍ ആക്രമണം നടത്തിയ സമയത്ത് പാക്കിസ്ഥാന്‍ എഫ്16 ഉപയോഗിച്ചത് റഡാര്‍ സിഗ്‌നേച്ചറും മിസൈലിന്റെ അവശിഷ്ടങ്ങളും കാണിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ അന്നേ സ്ഥിരീകരണം നടത്തിയിരുന്നു. അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

പാക്കിസ്ഥാന്റെ കൈവശമുള്ള എഫ്16 വിമാനങ്ങളെല്ലാം അവരുടെ കൈവശം തന്നെയുണ്ടെന്ന് രണ്ട് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പാക്കിസ്ഥാനും ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തതവരുത്തി ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്.

Top