ഇൻഡോർ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് തകർച്ച; ഓസീസിന് 76 റണ്‍സ് വിജയലക്ഷ്യം

ഇന്‍ഡോർ: എട്ട് വിക്കറ്റുമായി സ്‍പിന്നർ നേഥന്‍ ലിയോണ്‍ വട്ടംകറക്കിയപ്പോള്‍ ഇന്‍ഡോറില്‍ നട്ടംതിരിഞ്ഞ് ടീം ഇന്ത്യ. ഇന്ത്യക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 76 റണ്‍സ് മാത്രമാണ് വിജയലക്ഷ്യം. 88 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 75 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞ ലീഡ്. രണ്ടാംമതില്‍ എന്ന വിശേഷം അരക്കിട്ടുറപ്പിച്ച് ചേതേശ്വർ പൂജാര നടത്തിയ പ്രതിരോധം മാത്രമാണ് ടീം ഇന്ത്യക്ക് രണ്ടാംദിനം പ്രതീക്ഷയായത്. പൂജാര 142 പന്തില്‍ 59 റണ്‍സെടുത്തു. മറ്റാരും 30 കടന്നില്ല.

ആദ്യ ഇന്നിംഗ്സില്‍ 88 റണ്‍സിന്റെ ലീഡ് വഴങ്ങിയ ടീം ഇന്ത്യ ഇന്‍ഡോറില്‍ രണ്ടാം ഇന്നിംഗ്സിലും പതറിപ്പോയി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നേഥന്‍ ലിയോണ്‍ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോള്‍ 32 റണ്‍സിനിടെ ഇരു ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി. 15 പന്തില്‍ 5 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ 33 പന്തില്‍ 12 റണ്‍സുമായി രോഹിത് ശർമ്മയും മടങ്ങി. ഗില്‍ ബൗള്‍ഡും രോഹിത് എല്‍ബിയുമാവുകയായിരുന്നു. ചേതേശ്വർ പൂജാരയ്ക്കൊപ്പം കരുതലോടെ തുടങ്ങിയ വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇടംകൈയന്‍ സ്പിന്നർ മാത്യൂ കുനെമാന്‍ 26 പന്തില്‍ 13 റണ്‍സെടുത്ത കോലിയെ എല്‍ബിയില്‍ പുറത്താക്കി.

വിക്കറ്റ് ചറപറ വീണതോടെ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ലിയോണിന്റെ കറങ്ങും പന്തിന് മുന്നില്‍ വീണു. 36 പന്തില്‍ 7 റണ്‍സ് നേടിയ ജഡേജ എല്‍ബിയിലാണ് പുറത്തായത്. പിന്നാലെയായിരുന്നു മിച്ചല്‍ സ്റ്റാർക്കിന്റെ പന്തില്‍ ഖവാജയുടെ വണ്ടർ ക്യാച്ചില്‍ 27 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് അയ്യരുടെ മടക്കം. 8 പന്തില്‍ 3 റണ്‍സെടുത്ത ശ്രീകർ ഭരതും ലിയോണിന് മുന്നില്‍ ബൗള്‍ഡായി. 28 പന്തില്‍ 16 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ ലിയോണിന് മുന്നില്‍ കുടുങ്ങിപ്പോള്‍ അർധസെഞ്ചുറി നേടിയ പൂജാരയാവട്ടെ ലിയോണിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ സ്‍മിത്തിന്റെ വണ്ടർ ക്യാച്ചില്‍ പുറത്തായി. പിന്നാലെ ഒരു ലൈഫ് കിട്ടിയ ഉമേഷ് യാദവ് സിക്സർ ശ്രമത്തിനിടെ ഗ്രീനിന്റെ ക്യാച്ചില്‍ വീണു. അവസാനക്കാരനായി മുഹമ്മദ് സിറാജ് ലിയോണിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 39 പന്തില്‍ 15* റണ്‍സുമായി അക്സർ പട്ടേല്‍ പുറത്താകാതെ നിന്നു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 109 റണ്‍സിനെതിരെ ഓസീസ് 197 റണ്‍സ് കണ്ടെത്തി. ജഡേജ നാലും അശ്വിനും ഉമേഷും മൂന്ന് വീതവും വിക്കറ്റ് വീഴ്ത്തിയിട്ടും ലീഡ് കണ്ടെത്തുകയായിരുന്നു ഓസീസ്. 60 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയായിരുന്നു ഓസീസ് ടോപ് സ്കോറർ.

Top