ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിജയത്തിലേക്ക് അടുത്ത് ഇന്ത്യ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിജയത്തിലേക്ക് അടുത്ത് ഇന്ത്യ. 22 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മയും (52) ശുഭ്മാന്‍ഗില്ലുമാണ് (4) ക്രീസില്‍. 44 പന്തില്‍ 37 റണ്‍സുമായി യശസ്വി ജയ്സ്വാള്‍ പുറത്തായി. ജോ റൂട്ടിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്സന് ക്യാച്ച് നല്‍കിയാണ് മടക്കം.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് ആദ്യത്തേതുപോലെ പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വെറും 145 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിനെ 150 പോലും കടക്കാനാവാത്ത വിധത്തില്‍ തകര്‍ത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 60 റണ്‍സ് നേടിയ ഓപ്പണര്‍ സാക് ക്രോലി മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ കാര്യമായി പിടിച്ചുനിന്നത്. 53.5 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് കളിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം സ്റ്റമ്പെടുത്തപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയിലായിരുന്നു.ഒരു ഘട്ടത്തില്‍ 177-ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ മനസ്സാന്നിധ്യമുള്ള ഇന്നിങ്സാണ് (90 റണ്‍സ്) മുന്നൂറ് കടത്തിയത്. യശസ്വി ജയ്സ്വാള്‍ 73 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിന്റെ ഷുഐബ് ബഷീറാണ് ഇന്ത്യയെ 307-ല്‍ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അഞ്ച് വിക്കറ്റാണ് ഷുഐബിന്റെ നേട്ടം. ടോം ഹാര്‍ട്ട്ലി മൂന്നും ജെയിംസ് ആന്‍ഡേഴ്സന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

നേരത്തേ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തില്‍ ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തിരുന്നു. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപും രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ 353-ല്‍ നിര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 307 റണ്‍സെടുക്കുന്നതിനിടെ പത്തു വിക്കറ്റും നഷ്ടമായി. ഇതോടെ ഇന്ത്യ 46 റണ്‍സിന് പിറകിലായി.

Top