അതിര്‍ത്തി തര്‍ക്കം; ഇന്ത്യ- ചൈന സൈനികതല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യന്‍ അതിര്‍ത്തിയായ ചൗഷുല്‍-മോള്‍ഡോയിലാണ് ചര്‍ച്ച നടക്കുന്നത്. ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങാണ് ഇന്ത്യക്കായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ടിബറ്റന്‍ മിലിട്ടറി ജില്ലയുടെ കമാന്‍ഡറാണ് ചൈനയെ പ്രതിനിധീകരിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിനായി പ്രാദേശികതലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ലഡാക്കില്‍ മുമ്പുണ്ടായിരുന്ന അതേ അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന നടപടിയില്‍ നിന്ന് ചൈന പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ചൈനയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കേണ്ടതിലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് ചൈന തയ്യാറായാലേ ചര്‍ച്ച വിജയിക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും തമ്മിലുള്ളത്. എന്നാല്‍ അതിര്‍ത്തി വ്യക്തമായി നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ നിയന്ത്രണ രേഖയെന്നാണ് ഇതിനെ വിളിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖ എന്ന പേരില്‍ അവ്യക്തമായി കിടക്കുന്ന അതിര്‍ത്തി ചൈനീസ് പട്ടാളം മനപൂര്‍വ്വം കടന്നതാണ് ഇത്തവണത്തെ സംഘര്‍ഷത്തിന് കാരണം.

വടക്കുകിഴക്കന്‍ മേഖലയിലെ ദോക്ക്‌ലാമില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷം ചൈന ഏകപക്ഷീയമായി നിര്‍മ്മാണപ്രവര്‍ത്തനം അതിര്‍ത്തിയില്‍ നിന്ന് ഏറെ അകലെയല്ലാതെ തുടര്‍ന്നിരുന്നു. സമാനസ്ഥിതിയിലേക്ക് നയിക്കുന്ന വിട്ടുവീഴ്ച വേണ്ടെന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ തീരുമാനം.

Top