ഇന്ത്യയുമായ് സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ചൈന

ബെയ്ജിങ്; സമാധാനത്തിന്റെ പാതയിലേക്കെ് നീങ്ങാനൊരുങ്ങി ഇന്ത്യയും ചൈനയും. ഇടവേളയ്ക്ക് ശേഷം സംയുക്ത സൈനിക പരിശീലനത്തിന് ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. ഭീകരപ്രവര്‍ത്തനങ്ങളെ പാടെ തുടച്ച് നീക്കണം എന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്.

പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.ഇന്ത്യ ചൈനീസ് സൈന്യം ഏഴാം തവണ കൈകോര്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളിലെയും 100 ട്രൂപ്പുകള്‍ വീതം പരിശീലനത്തില്‍ പങ്കെടുക്കും. ഭീകരവാദത്തെ ചെറുക്കുന്നതിനും പരസ്പരം മനസ്സിലാക്കുന്നതിനും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഈ അവസരം സഹായിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 23വരെയാണു പരിശീലനം.

2017-ല്‍ സിക്കിമിലെ ദോക് ലാ സെക്ടറില്‍ 73 ദിവസം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്് ഷി ചിന്‍പിങ്ങും നടത്തിയ അനൗദ്യോഗിക ഉച്ചകോടിയെ തുടര്‍ന്നാണ് വീണ്ടും സഹകരിക്കാനുള്ള തീരുമാനമുണ്ടായത്.

Top