ഇന്ത്യ-ചൈന കോർ കമാൻഡർ തലത്തിലുള്ള ചർച്ച ഇന്ന്; കൂടിക്കാഴ്ച ചൈനയുടെ പോയിന്റിൽ

ന്യൂഡൽഹി: ഇന്ത്യ-ചൈന കോർ കമാൻഡർ തലത്തിലുള്ള ചർച്ച ഇന്ന്. കിഴക്കൻ ലഡാക്കിലെ ചൈനീസ് ഭാഗത്തുള്ള മോൾഡോയിലാണ് ലഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ചർച്ചകൾ നടക്കുക. ലേ ആസ്ഥാനമായുള്ള കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഗൽവാൻ താഴ്വരയിലെ അവകാശവാദങ്ങളും സംഘർഷവുമടക്കം എല്ലാ വിഷയങ്ങളും ചർച്ചയിൽ വരുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇതു രണ്ടാം തവണയാണ് ലഫ്. ജനറൽ തലത്തിലുള്ള യോഗം. അവസാനമായി ഒരു കൂടിക്കാഴ്ച നടന്നത് ജൂൺ ആറിനാണ്. ഈ ചർച്ചയിൽ ഇരുഭാഗത്ത് നിന്നുമുള്ള സൈനിക വിന്യാസം പിൻവലിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച സംഘട്ടനം നടന്ന ഗൽവാൻ പട്രോൾ പോയിന്റ് 14ൽ മേജർ ജനറൽ തലത്തിലും ഇരു സേനകളും വീണ്ടും ചർച്ച നടത്തുന്നുണ്ട്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ യുദ്ധവിമാനം, ഹെലികോപ്റ്റര്‍ എന്നിവയുടെ നിരീക്ഷണ പറക്കല്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഞായറാഴ്ച, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിരിച്ചടിക്കാന്‍ സേനകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ജൂൺ 15 ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യ വരിച്ചത്. 45 വർഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗൽവാനിലുണ്ടായത്. സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ തങ്ങളുടെ ഭാഗത്തുണ്ടായ മരണസംഖ്യ സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ചൈന ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Top