ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകള്‍. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റര്‍, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍, ചരക്ക് വിമാനങ്ങള്‍ എന്നിവ സേനാഭ്യാസത്തില്‍ പങ്കെടുത്തു.
കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാര്‍ഗം അതിര്‍ത്തി മേഖലകളില്‍ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ്, മുന്‍കരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.
അതിര്‍ത്തി മേഖലകളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കല്‍ നടത്തി. ചൈനീസ് സേനാ നീക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യ ഇവിടെ സൈനികാഭ്യാസം നടത്തിയത്.
അതിനിടെ, 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയില്‍ എത്തിച്ചു. യുദ്ധടാങ്കുകളും തോക്കുകളും അതിര്‍ത്തിക്ക് അടുത്തേക്ക് നീക്കിയിട്ടുണ്ട്.
കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ച നരവനെ, അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്‌സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ഒരേസമയം പലയിടങ്ങളില്‍ പോര്‍മുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു. ചൈനീസ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയോടു ചേര്‍ന്ന് നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയില്‍ പട്രോളിംഗ് തടസ്സപ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെയും ആവര്‍ത്തിച്ചിരുന്നു