ഇസ്രായേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: ഇസ്രായേലിലെ റാഫേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി. 1600 സ്പൈക്ക് മിസൈലുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ റിസര്‍ച്ച് വിഭാഗത്തിനു തന്നെ റാഫേല്‍ നല്‍കുന്നതിനെക്കാള്‍ ആധുനിക രീതിയിലുള്ള സ്പൈക്ക് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പ്രതിരോധ മന്ത്രാലയം കരാര്‍ റദ്ദാക്കിയത്.

ഇന്ത്യയുമായുള്ള കരാര്‍ റദ്ദാക്കിയതില്‍ ഖേദമുണ്ടെന്നും എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ കൈമാറാന്‍ തങ്ങള്‍ എപ്പോഴും സജ്ജമാണെന്നും റാഫേല്‍ കമ്പനി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ഇവ ഹൈദരാബാദിലെ കല്യാണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനായിരുന്നു കരാര്‍. ടാങ്ക് പോലുള്ള ചലിക്കുന്ന വസ്തുക്കളെ തകര്‍ക്കാനായി പ്രത്യേകം നിര്‍മിച്ചവയാണ് സ്‌പൈക്ക് മിസൈല്‍. വെടിവച്ച് കഴിഞ്ഞാല്‍ സ്വയം ലക്ഷ്യസ്ഥാനം കണ്ടെത്തി പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്ന ഇവ ശത്രുവില്‍ നിന്നുള്ള പ്രത്യാക്രമണം ഏല്‍ക്കാതെ സൈനികര്‍ക്ക് രക്ഷപ്പെടാനും അവസരം നല്‍കുന്നവയാണ്.

ഇതിനിടയിലാണ് സര്‍ക്കാര്‍ കമ്പനിയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ), നാല് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക മിസൈലുകള്‍ നിര്‍മിക്കാമെന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് വരുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top