ന്യൂഡൽഹി : ഇന്ത്യ–കാനഡ ബന്ധം വഷളാകുന്നതിനെ തുടർന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്നാണ് നടപടി. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചിരുന്നു. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.
‘‘ഇന്ത്യ എതിർപ്പു പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിലുണ്ടാകുന്നത്. ഈ കാര്യങ്ങളില്‍ ഇന്ത്യ ശക്തമായ എതിർപ്പാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ചർച്ചകൾ നിർത്തിവയ്‌ക്കുന്നു’’– അധികൃതർ അറിയിച്ചു.
ഖലിസ്ഥാൻ വിഷയത്തിൽ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചിരുന്നു. ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് നരേന്ദ്ര മോദി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ–കാനഡ ബന്ധമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.