ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. രണ്ട് സെഷന്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും നാലാം വിക്കറ്റില്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്.

രോഹിതിന് കൂട്ടായി രവീന്ദ്ര ജഡേജ എത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇരുവരും 154 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞു. രോഹിത് ശര്‍മ്മ 97 റണ്‍സുമായും രവീന്ദ്ര ജഡേജ 68 റണ്‍സുമായും ക്രീസിലുണ്ട്. രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. യശസ്വി ജയ്‌സ്വാള്‍ 10 റണ്‍സെടുത്തും ശുഭ്മാന്‍ ഗില്‍ റണ്‍സെടുക്കാതെയും പുറത്തായി. ഇരുവരുടെയും വിക്കറ്റ് മാര്‍ക് വുഡിനാണ്. അഞ്ച് റണ്‍സെടുത്ത രജത് പാട്ടിദാറിനെ ജെയിംസ് ആന്‍ഡേഴ്‌സണും പുറത്താക്കി. ഒരു ഘട്ടത്തില്‍ ഇന്ത്യ മൂന്നിന് 33 എന്ന് തകര്‍ന്നു.

Top