ഇംഗ്ലണ്ടിന് 49 റൺസ് തോൽവി; ടി 20 പരമ്പര നേടി ഇന്ത്യ

ഇംഗ്ലണ്ടിനെ 49 റൺസിന് തോൽപ്പിച്ച് ടി 20 പരമ്പര നേടി ഇന്ത്യ. 20 ഓവറിൽ 171 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 17 ഓവറിൽ 121 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ രണ്ടുവീതവും വിക്കറ്റ് നേടി. 35 റൺസെടുത്ത മൊയീൻ അലിയും 33 റൺസുമായി ഡേവിഡ് വില്ലിയുമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്. 29 പന്തിൽ 46 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലും അരങ്ങേറ്റ മത്സരം കളിച്ച റിച്ചാർഡ് ഗ്ലീസൺ മൂന്നു വിക്കറ്റുമെടുത്തു. സ്കോർ ഇന്ത്യ 20 ഓവറിൽ 170/ 8. ഇംഗ്ലണ്ട് 17 ഓവറിൽ 121 ഓൾഔട്ട്. നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്‍ലർ ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തിൽ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാൻ കിഷൻ, ദീപക് ഹൂഡ, അക്സർ പട്ടേൽ, അർഷ്‍ദീപ് സിംഗ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലില്ലാത്തത്.

Top