രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തു

നാഗ്പുർ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. നായകൻ രോഹിത് ശർമ്മയുടെ മികവിലാണ് ജയത്തോടെ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയത്.

ഓസ്‌ട്രേലിയ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1). അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.

മഴമൂലം നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം തുടങ്ങാൻ വൈകിയതിനാൽ എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 46 റൺസോടെ പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

ഡാനിയൽ സാംസെറിഞ്ഞ എട്ടാം ഓവറിൽ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറും അടിച്ച് ദിനേഷ് കാർത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കെ എൽ രാഹുൽ (6 പന്തിൽ 10), വിരാട് കോഹ്‌ലി (6 പന്തിൽ 11), സൂര്യകുമാർ യാദവ് (പൂജ്യം), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 9) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്‌കോറുകൾ.

Top