ഷാര്‍ദുല്‍ താക്കൂറിന് 4 വിക്കറ്റ്; ഇന്ത്യയ്ക്ക് 328 റണ്‍സ് ലക്ഷ്യം

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവില്‍ ഓസീസ് ഇന്നിങ്സ് ഇന്ത്യ 294 റണ്‍സില്‍ അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാലു വിക്കറ്റുമായി തിളങ്ങി.

അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്മിത്ത് 74 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ് – ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് ചേര്‍ത്തു.

38 റണ്‍സെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ മാര്‍നസ് ലബുഷെയ്‌ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി. കാമറൂണ്‍ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നെ താക്കൂര്‍ മടക്കി. പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (1), നഥാന്‍ ലിയോണ്‍ (13), ഹെയ്സല്‍വുഡ് (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Top