രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം എത്തുന്നത് മാറ്റങ്ങളോടെ

മെല്‍ബണ്‍: ഡിസംബര്‍ 26-ന് തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിൽ മാറ്റങ്ങള്‍ക്ക് സാധ്യത. ടീമിൽ അഞ്ചു മാറ്റങ്ങളാണ് ഉണ്ടാവുക. ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയിലേക്ക് തിരിച്ചതോടെ ക്യാപ്റ്റന്‍ സ്ഥാനം അജിന്‍ക്യ രഹാനെ ഏറ്റെടുക്കും. ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഹനുമ വിഹാരി എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച കെ.എല്‍. രാഹുലിനെ ഓപ്പണറാക്കണമെന്ന അഭിപ്രായം ശക്തമാണ്. ഒപ്പം മായങ്ക് അഗര്‍വാളാകും ഓപ്പണിങ്ങില്‍. രാഹുല്‍ ഓപ്പണിങ്ങിലെത്തുമ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്‍ വിരാട് കോലിയുടെ നാലാം സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. വിക്കറ്റ് കീപ്പറായി, വൃദ്ധിമാന്‍ സാഹയ്ക്കു പകരം ഋഷഭ് പന്ത് എത്തുന്നതോടെ മധ്യനിരയില്‍ ആക്രമിച്ചു കളിക്കുന്ന ഒരാളായി. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ സിഡ്നി ടെസ്റ്റില്‍ ഋഷഭ് സെഞ്ചുറി (159*) നേടിയിരുന്നു.

ഹനുമ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ എത്തും. ജഡേജ വരുന്നതോടെ സ്പിന്‍ വിഭാഗത്തില്‍ അശ്വിന് കൂട്ടാകും. ഇതോടെ, മൂന്ന് പേസര്‍മാര്‍ അടക്കം അഞ്ച് ബൗളര്‍മാരാകും. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ഈ പരമ്പരയില്‍ കളിക്കാനാകില്ലാത്തതിനാൽ പകരം മുഹമ്മദ് സിറാജോ നവ്ദീപ് സെയ്നിയോ എത്തും. രോഹിത് ശര്‍മ ഇപ്പോള്‍ ക്വാറന്റൈനിലായതിനാൽ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷ.

Top