മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസീസിന് ആറു വിക്കറ്റുകള്‍ നഷ്ടമായി. ഓസീസിനെ പ്രതിരോധത്തിലാക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മുന്നോട്ട് പോകുന്നത്. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഓപ്പണര്‍ ജോ ബേണ്‍സിനെ (4) ഉമേഷ് യാദവും പിന്നാലെ മാര്‍നസ് ലബുഷെയ്‌നെ (28) അശ്വിനും മടക്കി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച മാത്യു വെയ്ഡിനെ പുറത്താക്കി ജഡേജയും ഓസീസിനെ ഞെട്ടിച്ചിരിക്കുകയാണ്. 137 പന്തില്‍ 40 റണ്‍സായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. 17 റണ്‍സെടുത്ത ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. അധികം വൈകാതെ ഓസീസ് ക്യാപ്റ്റന്‍ ടീം പെയ്‌നിനെ (1) പുറത്താക്കി ജഡേജ വീണ്ടും ഓസീസിനെ പ്രതിരോധത്തിലാക്കി.
നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ 131 റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനത്തിലെ സ്‌കോറിനേക്കാള്‍ 49 റണ്‍സ് മാത്രമേ മൂന്നാം ദിനം ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.