ഇതാണോ സബ്കാ വികാസ്? പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നില്‍, വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ആഗോള പട്ടിക സൂചികയില്‍ ഇന്ത്യ 102-ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണവീഴ്ചയുടെ മികച്ച ഉദാഹരണമാണ് ഇതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘2014ന് ശേഷം ഇന്ത്യന്‍ പട്ടിണി സൂചിക താഴേക്ക് പോയി 117ല്‍ 102-ാം സ്ഥാനത്തെത്തിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വീഴ്ചയും പരാജയവുമാണ് ഇത് വ്യക്തമാക്കുന്നത്. തത്ത ചിലക്കും പോലെ ചിലച്ചു കൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ സബ്കാ വികാസ് പദ്ധതിയുടെ പൊള്ളത്തരം ഇത് തുറന്നു കാട്ടുന്നു’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ആഗോള പട്ടിണി സൂചികയില്‍ (ജി.എച്ച്.ഐ.) നേപ്പാളിനും പാക്കിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് നിലവില്‍
ഇന്ത്യയുടെ സ്ഥാനം. 117 രാജ്യങ്ങളുടെ പട്ടികയില്‍ 102-ാം സ്ഥാനത്താണ് ഇന്ത്യ. ജര്‍മ്മന്‍ സംഘടനയായ വെല്‍ത് ഹങ്കര്‍ഹില്‍ഫ്, ഐറിഷ് സംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്.

ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍.

ബെലാറസ്, യുക്രൈന്‍, തുര്‍ക്കി, ക്യൂബ, കുവൈത്ത് എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയുടെ ജി.എച്ച്.ഐ. സ്‌കോര്‍ അഞ്ചില്‍ത്താഴെയാണ്. പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്‌കോര്‍ ഉയരുന്നത്. കഴിഞ്ഞ തവണ കണക്കെടുത്തപ്പോള്‍ ഇന്ത്യയേക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇത്തവണ 94-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. 25-ാമതായാണ് ചൈന നിലയുറപ്പിച്ചിരിക്കുന്നത്.

ഐറിഷ് ജീവകാരുണ്യസ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2018-ല്‍ 199 രാജ്യങ്ങളുടെ ജി.എച്ച്.ഐ.യില്‍ 103-ാമതായിരുന്നു ഇന്ത്യ. 2000-ത്തില്‍ 113 രാജ്യങ്ങളുണ്ടായിരുന്നപ്പോള്‍ 83-ാം സ്ഥാനത്തും. ഇക്കാലത്തിനിടെ ഇന്ത്യയുടെ ജി.എച്ച്.ഐ. സ്‌കോര്‍ കുറയുന്നുണ്ട്. 2005-ല്‍ 38.9 ആയിരുന്നത് 2019-ല്‍ 30.3 ആയി കുത്തനെ കുറഞ്ഞു.

Top