ചരിത്ര ഫൈനൽ ഉറപ്പിച്ച് ഇന്ത്യ; ലക്ഷ്യ സെൻ – ശ്രീകാന്ത് സെമി

ഹ്യുഎല്‍വ (സ്പെയ്ന്‍): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. പുരുഷന്‍മാരുടെ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിന് പിന്നാലെ ലക്ഷ്യ സെന്നും സെമി ഫൈനലിലെത്തി. ചൈനീസ് താരം സോ ജുന്‍ പെങ്ങിന്റെ വെല്ലുവിളി അതിജീവിച്ചാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം.

ശ്രീകാന്ത് കിഡംബി – ലക്ഷ്യ സെന്‍ സെമി ഫൈനലിലെ വിജയി ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറും.

മൂന്നു ഗെയിം നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 42-ാം റാങ്കുകാരനായ ചൈനീസ് താരം 19-ാം റാങ്കിലുള്ള ലക്ഷ്യ സെന്നിനെതിരേ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം 21-15ന് ലക്ഷ്യ സെന്‍ നേടി. എന്നാല്‍ ഇതേ സ്‌കോറിന് രണ്ടാം ഗെയിം ജുന്‍ പെങ് നേടി. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 22-20ന് മത്സരവും സെമി ടിക്കറ്റും ലക്ഷ്യ സെന്‍ സ്വന്തമാക്കി.

നേരത്തെ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് സെമിയിലെത്തിയത്. സ്‌കോര്‍: 21-8,21-7. തീര്‍ത്തും ഏകപക്ഷീയമായിരുന്നു വിജയം.
ഇതോടെ പ്രകാശ് പദുക്കോണ്‍, സായ് പ്രണീത് എന്നിവര്‍ക്കു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി.

Top