ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യൻ പൗരന്റെ വിശദാംശങ്ങൾ തേടി പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ പാക് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
കഴിഞ്ഞ 19 നാണു മുംബൈ ജോഗേശ്വരി സ്വദേശി ഷെയ്ക് നബി അഹമ്മദിനെ ഇസ്ലാമാബാദിൽ അറസ്റ്റിലായത്. യാത്രാരേഖകളുടെ അഭാവത്തെത്തുടർന്നായിരുന്നു അറസ്റ്റ്. ഒരുതരത്തിലുള്ള യാത്രാരേഖകളും നബി അഹമ്മദിന്റെ കൈവശമില്ലായിരുന്നുവെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്ലാമാബാദിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന നബി അഹമ്മദിനെ പോലീസ് സംഘം ചെക്പോസ്റ്റിൽ തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നു. ഇന്ത്യക്കാരനാണെന്നു പറഞ്ഞതോടെ വീസാ രേഖകൾ നൽകാൻ ആവശ്യപ്പെട്ടു. ഇതിനു കഴിയാതെ വന്നതോടെ കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് വിവരം അറിഞ്ഞതിനെത്തുടർന്ന് ഇന്ത്യക്കാരനു നയതന്ത്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ പാക് സർക്കാരിനെ സമീപിച്ചുവെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ ഡൽഹിയിൽ അറിയിച്ചു. അറസ്റ്റിലായയാളുടെ വിശദാംശങ്ങളും തേടിയിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അതേസമയം പാക്കസ്ഥാനിൽ അറസ്റ്റിയാലിരിക്കുന്നത് ഇന്ത്യയിൽ നിന്നും കാണാതായ സിമി പ്രവർത്തകനാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ചതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നബി അഹമ്മദിന്റെ അറസ്റ്റ്.