യുഎസ് നിര്‍മ്മിത മോഡേണ വാക്‌സീന് അംഗീകാരം നല്‍കി ഇന്ത്യ

ദില്ലി: വാക്‌സീനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ ഇന്ത്യയിലേക്ക് നാലമാത്തെ വാക്‌സീന്‍ വരുന്നു. യുഎസ് നിര്‍മ്മിത മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് ഡിസിജിഐ അനുമതി നല്‍കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിപ്ലയാണ് മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വില്‍ക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നല്‍കിയത്.

അമേരിക്കന്‍ കമ്പനിയായ മോഡേണ, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ്, ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ വാക്‌സീന്‍ സ്‌പൈക് വാക്‌സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് അമേരിക്കയില്‍ ഇറക്കിയത്. എംആര്‍എന്‍എ വാക്‌സീനായ മോഡേണ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ 94 ശതമാനം സക്‌സസ് റേറ്റാണ് കാണിച്ചത്. യുഎസ്എ, കാന്നഡ, യൂറോപ്യന്‍യൂണിയന്‍, യുകെ, ഇസ്രയേല്‍ അടക്കം ലോകത്തെ 53 രാജ്യങ്ങളില്‍ വാക്‌സീന്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാം വാക്‌സീനെടുക്കാനുള്ള ഇടവേള.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ്, ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സീന്‍, ഡോ.റെഡ്ഡീസ് ലാബ്‌സ് വിതരണം ചെയ്യുന്ന സ്പ്ടുനിക് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള വാക്‌സീനുകള്‍. ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന സ്പുട്‌നിക് വാക്‌സീന്‍ ഇപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം കൂടുതല്‍ കമ്പനികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്പുട്‌നിക് ഇതുവരെ എത്തിയിട്ടില്ല.

വാക്‌സീന്‍ ഉത്പാദനം പ്രതീക്ഷിച്ച രീതിയില്‍ ഉയരാതെ വന്നതോടെയാണ് കൂടുതല്‍ വാക്‌സീനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഫൈസറടക്കം ഏഴോളം വാക്‌സീനുകള്‍ ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

Top