റഷ്യയുടെ സ്പുട്‌നിക് 5ന്റെ അവസാന ഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക്-5ന്റെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അനുമതി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് പരീക്ഷണത്തിന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനും(ആര്‍.ഡി.ഐ.എഫ്.) ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും അനുമതി നല്‍കിയത്

നേരത്തെ, ഇന്ത്യയില്‍ സ്പുട്നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡി.സി.ജി.ഐ. അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയില്‍, വാക്സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങള്‍ വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

പുതിയ കരാര്‍ പ്രകാരം, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പരീക്ഷണമാണ് ഇന്ത്യയില്‍ നടത്തുകയെന്നും 1,500 പേര്‍ക്കാണ് വാക്സിന്‍ നല്‍കുകയെന്നും ആര്‍.ഡി.ഐ.എഫ്. വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുക. ആര്‍.ഡി.ഐ.എഫാണ് റഷ്യക്ക് പുറത്ത് സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യുന്നത്.

കരാര്‍ പ്രകാരം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നുവിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും. 10 കോടി ഡോസുകളാണ് ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് ആര്‍.ഡി.ഐ.എഫ്. കൈമാറുക.

Top