കേരളത്തില്‍ പ്രളയം വന്നപ്പോള്‍ സഹായിക്കാന്‍ മടിച്ച കേന്ദ്രം ഭൂട്ടാന് നല്‍കുന്നത് 4500 കോടി

ന്യൂഡല്‍ഹി: അയല്‍രാജ്യമായ ഭൂട്ടാന് ഇന്ത്യ 4500 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത് അനൗചിത്യമാണെന്ന് പ്രതിപക്ഷം. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സഹായം നല്‍കുന്നത് പ്രഖ്യാപിച്ചത്.

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ധനസഹായം നല്‍കാന്‍ മടിച്ച് നിന്ന കേന്ദ്രസര്‍ക്കാര്‍ അയല്‍രാജ്യത്തിന് വേണ്ടി ഇത്രയും വലിയ തുക സഹായം നല്‍കുന്നത് അനൗചിത്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ദേശീയ ദുരന്തനിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5616 കോടി രൂപയുടെ ധനസഹായമാണ്. എന്നാല്‍, കേന്ദ്രം ആകെ നല്‍കിയത് 600 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോട്ടായ് ഷെറിംഗ് പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായി നടത്തുന്ന വിദേശയാത്രയായിരുന്നു ഇത്. ഭൂട്ടാന്റെ വികസനത്തിന് ഒരു അയല്‍രാജ്യമെന്ന നിലയില്‍ എല്ലാ സഹായവും ചെയ്യുമെന്ന് നരേന്ദ്ര മോദി അദ്ദേഹത്തിന് ഉറപ്പ് നല്‍കി. ജലവൈദ്യുത പദ്ധതി അടക്കം നിര്‍മിക്കുന്നതിന് ഇന്ത്യ ഭൂട്ടാന് 4500 കോടി രൂപ ധനസഹായം നല്‍കുമെന്നും മോദി അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദി പറഞ്ഞ ഷെറിംഗ് തിരഞ്ഞെടുപ്പില്‍ വിജയിച്ച തന്നെ ആദ്യം അഭിനന്ദിച്ചവരില്‍ ഒരാള്‍ മോദിയാണെന്നും കൂട്ടിച്ചേര്‍ത്തു.

Top