പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും

അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചിരുന്നു. ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഈ സന്ദർശനത്തിൽ ധാരണയായിരുന്നു. മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്.

Top