ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒന്നിച്ച് മത്സരത്തിനിറങ്ങുന്നു

india-pak

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യ-പാക്ക് മത്സരം.

ഇരു ടീമുകളും തമ്മിലുള്ള മത്സരം ആരാധകര്‍ക്ക് എന്നും ആവേശമാണ്. 2012-13ല്‍ അവസാന പരമ്പര കളിച്ചതിന് ശേഷം ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു.

എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരു ടീമിലെയും താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

പാക്ക്‌ ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം നടന്ന ട്വന്റി20 ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും കളിച്ചിരുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സെന്റ് മോറിസ് ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഇരുടീമുകളും ഒന്നിച്ച് മത്സരിക്കുക. ദ്വിദിന ട്വന്റി20 ടൂര്‍ണമെന്റാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുക.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിക്കറ്റിന് പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഐസിസി ടൂര്‍ണമെന്റിന് പൂര്‍ണ പിന്‍ന്തുണ അറിയിച്ചിട്ടുണ്ട്.

താര പരിവേഷമുള്ള മറ്റൊരു ടൂര്‍ണമെന്റ് കൂടി കാണാനുള്ള ഭാഗ്യം ക്രിക്കറ്റ് പ്രേമികള്‍ക്കുമണ്ടാകുമെങ്കിലും മൈനസ് 20 ഡിഗ്രി താപനിലയില്‍ കളിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ കളിക്കാര്‍ക്ക് ഇതൊരു വലിയ വെല്ലുവിളിയായിരിക്കും.

ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിനൊപ്പം മുഹമ്മദ് കൈഫ്, പാകിസ്താന്റെ ഷാഹിദ് അഫ്രീദി, ഷൊയിബ് മാലിക്, മഹേള ജയവര്‍ധന, ലസിത് മലിംഗ, മൈക്കല്‍ ഹസി, ജാക്വസ് കാലിസ്, ഡാനിയല്‍ വെട്ടോരി, നഥന്‍ മക്കല്ലം, ഗ്രന്റ് എലിയറ്റ്, ഒവൈസ് ഷാ, മോണ്ടി പനേസര്‍ എന്നിവരാണ് ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍.

Top