പാക്കിസ്ഥാനെ നേരിടുന്നതിന് ആധുനിക ഇസ്രയേൽ ടെക്നോളജിയുമായി ഇന്ത്യ . .

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ഇന്ത്യ ഇസ്രയേലുമായി കൈകോര്‍ക്കുന്നു. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെ നേരിടാന്‍ നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ സഹകരണമാണു അതിര്‍ത്തിയില്‍ കൊണ്ടുവരാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇതുസംബന്ധിച്ച ദ്വിദിന ചര്‍ച്ചകള്‍ ഇന്ത്യ ഇസ്രയേല്‍ ജോയിന്റ് സ്റ്റിയറിങ് കമ്മിറ്റി ഓണ്‍ ഹോംലാന്‍ഡ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്നു.

സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീകരത വരുത്തിവയ്ക്കുന്ന ഭീഷണി നേരിടാനുള്ള കാര്യങ്ങളാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

കൂടാതെ ആധുനിക ഗാഡ്ജറ്റുകളായ ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സറുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചു രാജ്യാന്തര അതിര്‍ത്തിയില്‍ എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്ന് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ വേലി കെട്ടുന്നതു ശക്തിപ്പെടുത്തുന്ന പദ്ധതിയും ഇക്കൂട്ടത്തില്‍ പരിഗണിക്കുന്നു. അതിര്‍ത്തി സുരക്ഷ മാത്രമല്ല, പൊലീസ് സംവിധാനത്തെ ആധുനികവല്‍ക്കരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം.

2016 സെപ്റ്റംബറില്‍ ഉറിയിലെ സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേല്‍ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്തത്.

Top