നിറം മാറുന്ന ചൈന, പുതിയ മുന്നേറ്റങ്ങൾക്ക് ഇന്ത്യയും ഒപ്പം വേണമെന്ന് പുതിയ ആഹ്വാനം

ബെയ്ജിങ്: ധിക്കാരത്തില്‍ നിന്നും ചൈന അനുനയത്തിന്റെ പാതയിലേക്ക് ?

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പഴയ കാര്യങ്ങള്‍ മറന്ന് ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ അധ്യായം തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ചൈനീസ് നയതന്ത്രജ്ഞന്‍ ലുവോ ജാവോഹുയ് ആണ്.

പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതിനെതിരെ ചൈനയുടേയും പാക്കിസ്ഥാന്റേയും അയല്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയുണ്ടാക്കിയ ‘പത്മവ്യൂഹ’ മാണ് ചൈനീസ് അധികൃതരെ പ്രസംഗത്തിലാണെങ്കില്‍പോലും അനുനയത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

ദോക് ലാമിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കുടുതല്‍ മെച്ചപ്പെടുന്നുണ്ടെന്നും ചൈനീസ് നയതന്ത്രജ്ഞന്‍ പറയുന്നു.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 68ാം വാര്‍ഷികാഘോഷ ചടങ്ങിനിടെയാണ് ലുവോ ജാവോഹുയ് ഇന്ത്യയും ചൈനയും തമ്മിലുണ്ടാവേണ്ട സൗഹാര്‍ദ്ദ അന്തരീക്ഷം ചൂണ്ടിക്കാട്ടി സംസാരിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ബ്രിക്‌സ് സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ച്ചയില്‍ സഹകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പഴയ താളുകള്‍ അടച്ചുവെച്ച് ഇതേ ദിശയില്‍ ഇതേ ഗതിയില്‍ പുതിയ അധ്യായം നമ്മള്‍ തുറക്കണം. നമ്മള്‍ ഒരുമിച്ചാണ് നൃത്തം ചെയ്യേണ്ടത്. അങ്ങനെ ഒന്നും ഒന്നും ഒരുമിച്ച ചേര്‍ന്ന് പതിനൊന്നാവണം’, ലുവോ പറഞ്ഞു.

ഡോക്ക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അകല്‍ച്ചയ്ക്ക് മാറ്റമുണ്ടാകുന്ന രീതിയിലാണ് ചൈനീസ് നയതന്ത്രജ്ഞന്‍ പ്രസംഗിച്ചത്.

‘പുതുച്ചേരിയിലെ അരബിന്ദോ ആശ്രമത്തില്‍ 1945നും 1978നുമിടയില്‍ തങ്ങിയിരുന്ന പ്രൊഫ ഷു ഫാന്‍ചെങിനെയും ലുവോ പ്രസംഗത്തില്‍ സ്മരിച്ചു.

ഉപനിഷത്തും ഭഗവത്ഗീതയും ശാകുന്തളവും ഷു ഫാന്‍ചെങ് സംസ്‌കൃതത്തില്‍ നിന്ന് ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രൊഫ ഷു ഫാന്‍ചെങ്, രബീന്ദ്രനാഥ് ടാഗോര്‍, ബുദ്ധ സന്യാസി ബോധിധര്‍മ്മ,ഫാഷിയാന്‍ തുടങ്ങി ആയിരക്കണക്കിന് പ്രമുഖര്‍ ഭാഗഭാക്കായിട്ടുണ്ട്.

അവരുടെ സംഭാവനകളും പൈതൃകവുമൊന്നും നമ്മള്‍ മറക്കരുത്. അവരുടെ തോളോടു ചേര്‍ന്ന് നിന്ന് അനേകം കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയും ചൈനയും ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്, ഉഭയകഷി ബന്ധങ്ങളിലും രാജ്യങ്ങളുടെ ബന്ധം ശക്തമാണ, അന്താരാഷ്ട്രതലത്തിലും പ്രാദേശിക കാര്യങ്ങളിലും ഇത് തുടരുമെന്നും ചൈനീസ് അംബാസഡര്‍ പറഞ്ഞു.

Top