ലങ്കയോടും തോറ്റു; ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അനിശ്ചിതത്വത്തിൽ

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയോടും ഇന്ത്യയ്ക്ക് തോൽവി. ആറു വിക്കറ്റിനാണ് ലങ്കൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം ഒരു പന്തു മാത്രം ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

അർധ സെഞ്ച്വറികൾ നേടിയ പഥും നിസ്സങ്ക, കുശാൽ മെൻഡിസ് എന്നിവരാണ് ലങ്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. സൂപ്പർ ഫോറിലെ രണ്ടാം ജയത്തോടെ ശ്രീലങ്ക ഫൈനൽ ഉറപ്പാക്കി. ലങ്കയ്ക്ക് വേണ്ടി പഥും നിസങ്ക 37 ബോളിൽ നിന്ന് 52 റൺസ് എടുത്തു. കുശാൽ മെൻഡിസ് 37 ബോളിൽ നിന്ന് 57 റൺസ് എടുത്ത് ലങ്കൻ വിജയം ഉറപ്പാക്കി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന ഏഴ് റൺസ് വളരെ കരുതലോടെ കളിച്ചാണ് ശ്രീലങ്ക നേടിയത്. ഭാനുക രജപക്സെ 17 പന്തിൽ 29 റൺസും ക്യാപ്റ്റൻ ദാസുൻ ഷനക 18 പന്തിൽ 33 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

നേരട്ടെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള സ്കോർ നൽകിയത്. ‌41 ബോളിൽ 72 റൺസാണ് രോഹിത് എടുത്തത്. സൂര്യകുമാർ യാദവ് 34 റൺസ് എടുത്തു. ഹർദിക് പാണ്ഡ്യയും ഋഷഭ് പന്തും 17 റൺസ് വീതം എടുത്തു.

Top