ദുബൈ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 12ലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റം വരുത്താതെ കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചയാണ് കിവീസിനെതാരായ ഇന്ത്യയുടെ പോരാട്ടം. ഏതെങ്കിലും കളിക്കാരൻ ഫിറ്റല്ലെങ്കിൽ മാത്രമേ ഇലവനിൽ മാറ്റത്തിന് സാധ്യതയുള്ളൂവെന്നാണ് റിപ്പോർട്ട്.
ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 10 വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷന് വ്യാപക വിമർശനം നേരിട്ടിരുന്നു. ഫോമിലില്ലാത്ത ഭുവനേശ്വർ കുമാറിനെയും സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിൽ ഹർദിക് പാണ്ഡ്യയെയും കളിപ്പിച്ചതിനെ നിരവധി പേർ വിമർശിച്ചു.
പാണ്ഡ്യക്ക് പകരം ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ശർദുൽ ഠാക്കൂറിനെ ഏഴാമനായി പരിഗണിച്ചേക്കില്ല. ഇന്ത്യയുടെ ആറാമത്തെ ബൗളറായി ശർദുലിനെ പരിഗണിക്കണമെന്നായിരുന്നു പാകിസ്താനെതിരായ മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആവശ്യപ്പെട്ടത്. ഡെത്ത് ഓവറുകളിൽ ബാറ്റുകൊണ്ടും തിളങ്ങാൻ സാധിക്കുമെന്നതും പോസിറ്റീവായി ഉയർത്തിക്കാണിക്കപ്പെട്ടു.
പരിക്കിൽ നിന്ന് മുക്തനായെത്തിയ പാണ്ഡ്യ പാകിസ്താനെതിരെ പന്തെറിഞ്ഞിരുന്നില്ല. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി താരത്തെ ടീമിലുൾപെടുത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ആരാധകരടക്കം പറയുന്നത്. പകരം മുംബൈ ഇന്ത്യൻസിന്‍റെ തന്നെ ഇഷാൻ കിഷനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും അഭിപ്രായമുയർന്നു.