ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടം ഇന്ന് സൗദിയില്‍

റിയാദ്: 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലേനും 2027ല്‍ സൗദിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. പ്രാദേശിക സമയം രാത്രി 10ന്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈന്‍’ എന്നറിയപ്പെടുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സിലും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍ കോഡ് ആപ്പിലും ആരാധകര്‍ക്ക് മത്സരം തത്സമയം കാണാനാകും.

ഇതുവരെ ഇരു ടീമുകളും 11 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്ന് തവണ മത്സരം സമനിലയായപ്പോള്‍ ഒരു തവണ അഫ്ഗാന്‍ ഇന്ത്യയെ അട്ടിമറിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇന്ത്യയും അഫ്ഗാനും ഫുട്‌ബോളില്‍ ഏറ്റുമുട്ടുന്നത്. 2019ലും 2021ലും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം. എന്നാല്‍ 2022ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനനെ 2-1ന് തോല്‍പ്പിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും സിറിയയോടും ഏറ്റുമുട്ടി ഒരൊറ്റ ഗോള്‍ പോലും നേടാനാകാതെ മടങ്ങിയ ഇന്ത്യന്‍ ടീം ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴില്‍ നിലവില്‍ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുനില്‍ ചേത്രിയും സംഘവും.

അഫ്ഗാനെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് 1985നുശേഷം ആദ്യമായി യോഗ്യതാ പോരാട്ടങ്ങളിലെ മൂന്നാം റൗണ്ടിലെത്താം. മത്സരത്തിനായി ഇന്ത്യന്‍ ടീം കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അബഹയില്‍ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ല്‍ നിലവില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തര്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയയന്റൊന്നുമില്ല.

Top